ഈ ബ്ലോഗ് തിരയൂ

ലോഡ്ചെയ്യുന്നു...

2011, ഡിസംബര്‍ 18, ഞായറാഴ്ച

പ്രവാചകന്‍ (ഇരുപത്തിയാറാം അദ്ധ്യായം )

പ്രവാചകന്‍ (ഇരുപത്തിയാറാം അദ്ധ്യായം )
അപ്പോള്‍ അല്‍മിത്ര പറഞ്ഞു , നമുക്ക് ഇനി മരണത്തെക്കുറിച്ച് ചോദിക്കാം .
അവന്‍ പറഞ്ഞു :
മരണത്തിന്‍റെ രഹസ്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം .
പക്ഷെ , ജീവന്‍റെ ഹൃദയത്തില്‍ അത് തിരഞ്ഞില്ലെങ്കില്‍ നിങ്ങള്‍ എങ്ങനെ അതിനെ കണ്ടെത്തും ?
പകലില്‍ അന്ധമായിരിക്കുന്ന മൂങ്ങയുടെ നിശാബദ്ധമായ കണ്ണുകള്‍ക്ക്‌ പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍ ചുരുളഴിക്കുവനാവില്ല .
മരണത്തിന്‍റെ ആത്മാവിനെ നിങ്ങള്‍ക്ക് കണ്ടെത്തണം എന്നുണ്ടെങ്കില്‍ ,ജീവന്‍റെ ശരീരത്തിലേക്ക് നിങ്ങളുടെ ഹൃദയത്തെ വിശാലമായി തുറക്കുക .
എന്തെന്നാല്‍ ജീവിതവും മരണവും ഒന്ന്‍
തന്നെ,സമുദ്രവും നദിയും ഒന്നായിരിക്കുന്നപോലെ പോലെ .
നിങ്ങളുടെ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും ആഴങ്ങളിലാണ്‌
വിദൂരസ്ഥമായതിനെക്കുറിച്ചുള്ള നിങ്ങളുടെ നിശബ്ദ ജ്ഞാനം സ്ഥിതി ചെയ്യുന്നത് മഞ്ഞു പുതപ്പിനടിയില്‍ സ്വപ്നത്തിലാണ്ട് കിടക്കുന്ന വിത്തുകളെപ്പോലെ ,നിങ്ങളുടെ ഹൃദയം വസന്തത്തെ സ്വപ്നം കാണുന്നു.
സ്വപനങ്ങളെ വിശ്വസിക്കുക ,എന്തെന്നാല്‍ അപാരതയിലേക്കുള്ള വാതായനം മറഞ്ഞിരിക്കുന്നത് അവയിലാകുന്നു .
തന്നെ ആദരിക്കുവാനായി കരങ്ങള്‍ ഉയര്‍ത്തിയ രാജാവിന്‍റെ മുന്നില്‍ നില്‍ക്കുംപോള്‍ ആടിടയനു അനുഭവപ്പെടുന്ന വിറയല്‍ പോലെയാകുന്നു മരണത്തെ ക്കുറിച്ചുള്ള നിങ്ങളുടെ ഭയം.
വിറയാര്‍ന്ന് നില്‍ക്കുമ്പോഴും രാജമുദ്ര പേറുവാന്‍ പോകുന്നു എന്ന സന്തോഷം ഇടയന് ഇല്ലേ ?
എന്നിരുന്നാലും അവന്‍ തന്‍റെ വിറയലിനെ കുറിച്ച് കൂടുതല്‍ ശ്രദ്ധാലുവുമല്ലേ?
എന്തെന്നാല്‍ മരിക്കുക എന്നത് കാറ്റില്‍ നഗ്നനായി നില്‍ക്കുകയും സൂര്യ പ്രകാശത്തില്‍ ഉരുകുകയും അല്ലാതെ മറ്റെന്താണ് .
ശ്വസനം നിര്‍ത്തുക എന്നത് ,ശ്വാസത്തെ,അത് ഉയര്‍ന്ന് വികാസമാര്‍ന്ന് ബന്ധനങ്ങളില്ലാതെ ഈശ്വരനെ തേടുന്നതിലേക്കായി , അതിന്‍റെ വിശ്രമ രഹിതമായ ഗതി വിഗതികളില്‍ നിന്നും മോചിപ്പിക്കുക എന്നതല്ലാതെ മറ്റെന്താണ്?
നിശബ്ദതയുടെ നീരുരവകളില്‍ നിന്ന് പാനം ചെയ്യുമ്പോള്‍ മാത്രമാണ് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ പാടുന്നത് .
പര്‍വത ശിഖരത്തിന്‍റെ ഉച്ചിയില്‍ എത്തിക്കഴിഞ്ഞാണ് നിങ്ങള്‍ കയറുവാന്‍ തുടങ്ങുക .
നിങ്ങളുടെ പാദങ്ങളെ ഭൂമി കവര്‍ന്നെടുക്കുംപോഴാണ് നിങ്ങള്‍ യഥാര്‍ത്ഥമായും നൃത്തം ചെയ്തു തുടങ്ങുക .

2011, ഒക്ടോബര്‍ 14, വെള്ളിയാഴ്ച

പ്രവാചകന്‍ (ഇരുപത്തിയഞ്ചാം അദ്ധ്യായം )

പ്രവാചകന്‍ (ഇരുപത്തിയഞ്ചാം അദ്ധ്യായം )
അപ്പോള്‍ ഒരു വൃദ്ധ പുരോഹിതന്‍ പറഞ്ഞു ,
ഞങ്ങളോട് മതത്തെക്കുറിച്ച് പറയുക ,
അവന്‍ പറഞ്ഞു :
ഞാന്‍ ദിവസം മുഴുവനും സംസാരിച്ചത് മറ്റെന്തിനെകുറിച്ചാണ്?
മതമെന്നത്, എല്ലാ പ്രവൃത്തികളും എല്ലാ പ്രതിഫലനങ്ങളും അല്ലേ ,
എന്നാല്‍ അതോടൊപ്പം , പ്രവൃത്തിയോ പ്രതിഫലനമോ അല്ലാത്ത ,
കൈകള്‍ പാറ പൊട്ടിക്കുമ്പോഴോ നെയ്ത്തു യന്ത്രം തിരിക്കുമ്പോഴോ ആത്മാവില്‍ മുളപൊട്ടുന്ന ഒരു അത്ഭുതവും അതിശയവും .
എതവനാണ് തന്റെ വിശ്വാസത്തെ തന്റെ പ്രവൃത്തികളില്‍ നിന്നും
തൊഴിലില്‍ നിന്നും വേര്‍തിരിക്കുവാനാകുക?
"ഇത് ദൈവത്തിന്,ഇത് എനിക്ക് ; ഇത് എന്റെ ആത്മാവിനും ഇത് എന്റെ ശരീരത്തിനും " എന്നിങ്ങനെ
പറഞ്ഞു കൊണ്ട് തന്റെ നാഴികകള്‍ പാഴാക്കി കളയുവാന്‍ ആര്‍ക്കു കഴിയും?
നിങ്ങളുടെ നാഴികകള്‍ എല്ലാം, ശൂന്യതയിലൂടെ , അവയവയോടു തന്നെ ചിറകടിക്കുന്ന ചിറകുകള്‍ ആകുന്നു.
തന്റെ സ്വഭാവ ശുദ്ധി തന്റെ ഏറ്റവും നല്ല വസ്ത്രമായി അണിയുന്നവന്‍ ,നഗ്നനായി ഇരിക്കുന്നതാണ് നല്ലത് .
കാറ്റും വെയിലും അവന്റെ തുകലില്‍ ഒരു തുളയും വീഴ്ത്തുകയില്ല .
തന്റെ സ്വഭാവം ആചാരനീതികളാല്‍ നിര്‍വചിക്കുന്നവന്‍ ,അവന്റെ വാനമ്പാടിയെ ഒരു കൂട്ടില്‍ തടവിലാക്കുകയാണ് ചെയ്യുന്നത് .
ഏറ്റവും സ്വതന്ത്രമായ ഗാനം അഴികള്‍ക്കിടയിലൂടെ അല്ല പുറത്തേക്കു വരുന്നത് .
ആരാധന, തുറക്കാന്‍ മാത്രമല്ല അടക്കാനുമുള്ള ഒരു ജാലകമായിട്ടു കരുതുന്നവന്‍ ,
ഉദയം മുതല്‍ ഉദയം വരെ ജാലകങ്ങളുള്ള തന്റെ ആത്മാവിന്റെ ഭവനം
ഇതുവരെ സന്ദര്‍ശിച്ചിട്ടില്ല തന്നെ .
നിന്‍റെ ദൈനംദിന ജീവിതം തന്നെയാകുന്നു നിന്‍റെ ദേവാലയവും നിന്‍റെ മതവും .
നീ എപ്പോഴെല്ലാം അതില്‍ പ്രവേശിക്കുന്നുവോ ,നിന്നോടൊപ്പം നിന്‍റെ എല്ലാം എടുത്തുകൊള്ളുക.
നിന്‍റെ കലപ്പയും ഉലയും കൊട്ടുവടിയും വല്ലകിയും ,
നീ ആവശ്യത്തിനോ ആനന്ദത്തിനോ വേണ്ടി
തീര്‍ത്തവയെല്ലാം .
എന്തെന്നാല്‍ മനോരാജ്യത്തില്‍ നിനക്ക് നിന്‍റെ നേട്ടങ്ങളേക്കാള്‍ ഉയരുവാനോ നിന്‍റെ പരാജയങ്ങളേക്കാള്‍ അധപതിക്കുവാനോ കഴിയുകയില്ല .
എല്ലാവരേയും നിങ്ങളോടൊപ്പം കൊണ്ടുപോവുക :
എന്തെന്നാല്‍ ,ആരാധനയില്‍ നിങ്ങള്‍ക്ക് അവരുടെ പ്രതീക്ഷകളേക്കാള്‍ ഉയര്‍ന്നു പറക്കുവാനോ,
സ്വയം ചെറുതായി അവരുടെ മോഹഭംഗങ്ങങ്ങളേക്കാള്‍ താഴുവാനോ കഴിയുകയില്ല .
നിങ്ങള്‍ക്ക് ദൈവത്തെ അറിയണമെന്നുണ്ടെങ്കില്‍ ,
കടംകഥകള്‍ പരിഹരിക്കുന്നവനാകാതിരിക്കുക .
പിന്നെയോ, നിങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റുംനോക്കുക,
നിങ്ങളുടെ കുട്ടികളോടൊപ്പം കളിക്കുന്ന അവനെ കാണാം .
പിന്നെ നിങ്ങള്‍ ആകാശത്തേക്ക് നോക്കുക ,മിന്നലില്‍ കൈകള്‍ വിടര്‍ത്തിയും ,മഴയോടൊപ്പം താഴേക്ക്‌ നിപതിച്ചും ,മേഘങ്ങളില്‍ ചുവടുവയ്ക്കുന്ന അവനെ കാണാം ..
പൂക്കളിലിരുന്ന് ചിരിതൂകുന്ന അവനെ നിങ്ങള്‍ക്ക് കാണാം ,
പിന്നെ ഉയര്‍ന്ന്, മരങ്ങളിരുന്നു കൈകള്‍ വീശുന്നതും

2011, ഒക്ടോബര്‍ 12, ബുധനാഴ്ച

പ്രവാചകന്‍ (ഇരുപത്തിനാലാം അദ്ധ്യായം )


പ്രവാചകന്‍ (ഇരുപത്തിനാലാം അദ്ധ്യായം )
അപ്പോള്‍ ഒരു കവി പറഞ്ഞു, ഞങ്ങളോട് സൌന്ദര്യത്തെക്കുറിച്ചു് പറയുക. അവന്‍ ഉത്തരമായി പറഞ്ഞു : എവിടെയാണ് നിങ്ങള്‍ സൌന്ദര്യത്തെ തേടുക ,എങ്ങനെയാണ് കണ്ടെത്തുക ?അവള്‍ തന്നെ നിങ്ങളുടെ വഴിയും വഴികാട്ടിയുമാകുന്നില്ലെങ്കില്‍ ! എങ്ങനെയാണ് നിങ്ങള്‍ അവളെക്കുറിച്ച് സംസാരിക്കുക , അവള്‍ തന്നെ നിങ്ങളുടെ വാക്കുകള്‍ക്ക് ഇഴ പാകുന്നില്ലയെങ്കില്‍ ! ദുഖിതരും വ്രണിതരും പറയും ," സൌന്ദര്യം ദയാ
വായ്പാര്‍ന്നതും സൌമ്യവുമാകുന്നു ". സ്വന്തം മഹിമയെക്കുറിച്ചുള്ള ചിന്തയാല്‍ അര്‍ദ്ധ ലജ്ജാലുവായ യുവതിയായ മാതാവിനെപ്പോലെ ,അവള്‍ ഞങ്ങളുടെ ഇടയില്‍ സഞ്ചരിക്കുന്നു " . വികാര വിക്ഷോഭിതര്‍ പറയും ," അല്ല ,സൌന്ദര്യം എന്നത് ശക്തിയാര്‍ന്നതും ഭയമുളവാക്കുന്നതുമാകുന്നു " . കൊടുങ്കാറ്റിനെപ്പോലെ അവള്‍ നമുക്ക് ചുവട്ടിലെ ഭൂമിയും മുകളിലെ ആകാശവും ഉലച്ചുകളയുന്നു . അവശരും ക്ഷീണിതരും പറയും, " സൌന്ദര്യം മൃദു മന്ത്രണങ്ങളാല്‍ സൃഷ്ടം . അവള്‍ ഞങ്ങളുടെ ആത്മാവില്‍ സംസാരിക്കുന്നു . അവളുടെ ശബ്ദം ഞങ്ങളുടെ നിശബ്ദതകള്‍ക്ക് വഴങ്ങിക്കൊടുക്കുന്നു ,നിഴലിനോടുള്ള ഭയത്താല്‍ വിറയ്ക്കുന്ന മങ്ങിയ വെളിച്ചത്തെപോലെ" സ്വസ്ഥതയില്ലാത്തവര്‍ പറയും," മലമടക്കുകളില്‍ അവള്‍ അലറി വിളിക്കുന്നത്‌ ഞങ്ങള്‍ കേട്ടിട്ടുണ്ട് , അവളുടെ അലര്‍ച്ചകള്‍ക്കൊപ്പം,കുളമ്പൊച്ചകളും,ചിറകടികളും സിംഹത്തിന്റെ അലര്‍ച്ചയും ഞങ്ങള്‍ കേട്ടിട്ടുണ്ട് " രാത്രിയില്‍ നഗര കാവല്‍ക്കാരന്‍ പറയും," സൌന്ദര്യം പ്രഭാതത്തോടൊപ്പം കിഴക്ക് ദിക്കില്‍ നിന്നും ഉദിച്ചുയരുന്നു ". മധ്യാഹ്നത്തില്‍ ,അധ്വാനിക്കുന്നവരും വഴിപോക്കരും പറയും,"അസ്തമനത്തിന്റെ ജാലകങ്ങളിലൂടെ ഭൂമിക്കു ആലംബനമായി നില്‍ക്കുന്ന അവളെ ഞങ്ങള്‍ കണ്ടു " ശിശിരത്തില്‍ , മഞ്ഞില്‍ അകപ്പെട്ടവര്‍ പറയും, " അവള്‍ വസന്തത്തോടൊപ്പം മലനിരകളില്‍ തുള്ളിച്ചാടി വരും".. വേനലില്‍ ,വിളവെടുക്കുന്നവര്‍ പറയും, " മുടിയിഴകളില്‍ ഒരു മഞ്ഞലയോടുകൂടി , അവള്‍ ശരത്കാല ദലങ്ങളോടോപ്പം നൃത്തമാടുന്നത് ഞങ്ങള്‍ കണ്ടു". സൌന്ദര്യത്തെക്കുറിച്ചു് ഇക്കാര്യങ്ങളെല്ലാം നിങ്ങള്‍ പറഞ്ഞു , എന്നാല്‍ സത്യത്തില്‍ നിങ്ങള്‍ പറഞ്ഞത് അവളെപറ്റിയല്ല ,പിന്നെയോ പൂര്‍ത്തിയാകാത്ത ആവശ്യങ്ങളെ പറ്റിയാകുന്നു , സൌന്ദര്യം എന്നത് ഒരു ആവശ്യമല്ല ,ഒരു ആനന്ദമാകുന്നു . അത് ദാഹിക്കുന്ന ഒരു വായോ മുന്നോട്ട് നീട്ടപ്പെട്ട ഒഴിഞ്ഞ കൈയോ അല്ല, പിന്നെയോ ആളിക്കത്തുന്ന ഒരു ഹൃദയവും വശീകരിക്കപെട്ട ഒരു ആത്മാവും ആകുന്നു . അത് നിങ്ങള്‍ കാണുന്ന ഒരു ചിത്രമോ ,കേള്‍ക്കുന്ന ഒരു ഗാനമോ അല്ല , പിന്നെയോ കണ്ണടച്ചാലും കാണാവുന്ന ചിത്രവും ,കാതുമൂടിയാലും കേള്‍ക്കാവുന്ന ഗാണവുംആകുന്നു . അത് ചാലുകീറിയ മരപ്പട്ടക്കുള്ളിലെ ജീവദ്രവമോ ഒരു നഖരത്തോട്‌ ചേര്‍ന്നിരിക്കുന്ന ചിറകോ അല്ല . പിന്നെയോ, എക്കാലവും പൂത്തുനില്‍ക്കുന്ന ഒരു മലര്‍വാടിയും എപ്പോഴും വാനില്‍ പറന്നു നടക്കുന്ന മാലഖമാരുടെ ഒരു കൂട്ടവും ആകുന്നു . ഓര്‍ഫലീസ് നിവാസികളെ ,ജീവിതം അവളുടെ വിശുദ്ധ മുഖം അനാവൃതമാക്കുമ്പോള്‍ ,സൌന്ദര്യം ജീവിതമാകുന്നു
പക്ഷെ , ജീവിതവും തിരശ്ശീലയും നിങ്ങള്‍ തന്നെയാകുന്നു . കണ്ണാടിയില്‍ തന്റെ തന്നെ രൂപം നോക്കിനില്‍കുന്ന നിത്യതയാകുന്നു സൌന്ദര്യം. പക്ഷെ നിത്യതയും കണ്ണാടിയും നിങ്ങള്‍ തന്നെയാകുന്നു .

2011, സെപ്റ്റംബര്‍ 30, വെള്ളിയാഴ്ച

പ്രവാചകന്‍ (ഇരുപത്തിമൂന്നാം അദ്ധ്യായം)


പ്രവാചകന്‍ (ഇരുപത്തിമൂന്നാം അദ്ധ്യായം)

അപ്പോള്‍ , നഗരത്തില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം എത്തിച്ചേരുന്ന ഒരു സന്യാസി മുമ്പോട്ട്‌ വന്നു പറഞ്ഞു :ഞങ്ങളോട് ആനന്ദത്തെ കുറിച്ച് പറയുക .
അവന്‍ ഉത്തരമായി പറഞ്ഞു :
ആനന്ദം എന്നത് ഒരു സ്വാതന്ത്ര്യ ഗീതമാകുന്നു ,
എന്നാല്‍ അത് സ്വതന്ത്ര്യം അല്ല താനും .
അത് നിങ്ങളുടെ ആഗ്രഹങ്ങളുടെ പൂവിടലാകുന്നു ,
എന്നാല്‍ അവയുടെ ഫലമല്ല താനും .
അത് ഉയരങ്ങളിലേക്ക് ക്ഷണിക്കുന്ന ഒരു താഴ്ച്ചയാകുന്നു ,
എന്നാല്‍ അത് താഴ്ന്നതോ ഉയര്‍ന്നതോ അല്ല .
അത് കൂട്ടില്‍ നിന്നും ചിറകടിച്ചുയരുന്നത് തന്നെ
എന്നാല്‍ അത് ആകാശത്താല്‍ വലയിതമല്ല താനും .
അതെ സത്യത്തില്‍ ,ആനന്ദമെന്നത് ഒരു സ്വാതന്ത്ര്യ ഗീതം തന്നെ .
ഞാന്‍ സംതൃപ്തിയോടെ ,നിറവാര്‍ന്ന ഹൃദയത്തോടെ നിങ്ങള്‍ക്ക് അത് പാടിത്തരാം ;
എന്നാല്‍ ,ആലാപനത്തില്‍
നിങ്ങളുടെ ഹൃദയങ്ങള്‍ ലയിച്ചുപോകാന്‍ ഞാന്‍ അനുവദിക്കുകയുമില്ല .
നിങ്ങളുടെ യുവാക്കളില്‍ ചിലര്‍ ,അത് തന്നെ എല്ലാം എന്നുള്ള കരുതലില്‍ ,ആനന്ദം തേടി നടക്കുന്നു ,
അവര്‍ വിധിക്കപ്പെടുകയും ശാസിക്കപെടുകയും ചെയ്യുന്നു .
എന്നാല്‍ ,ഞാന്‍ അവരെ വിധിക്കുകയോ ശാസിക്കുകയോ ചെയ്യില്ല.
ഞാന്‍ അവരെ തേടുവാന്‍ അനുവദിക്കും ,
എന്തെന്നാല്‍ ,അവര്‍ ആനന്ദം കണ്ടെത്തുക തന്നെ ചെയ്യും , എന്നാല്‍ കണ്ടെത്തുക അവളെ മാത്രമല്ല താനും ;
അവള്‍ക്കു സഹോദരിമാര്‍ ഏഴാണ് ,അവരില്‍ ഏറ്റവും ചെറിയവള്‍ പോലും ആനന്ദത്തെക്കാള്‍
സുന്ദരിയാകുന്നു.
വേരുകള്‍ക്കായി ഭൂമി കുഴിക്കവേ നിധി കണ്ടെത്തിയവനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ ?
നിങ്ങളില്‍ മുതിര്‍ന്നവരില്‍ ചിലര്‍ പശ്ചാത്താപത്തോടെ ഓര്‍ക്കുന്ന ആനന്ദങ്ങളുണ്ട്, മദ്യ ലഹരിയില്‍ ചെയ്തുപോയ തെറ്റുകള്‍ പോലുള്ളവ .
പക്ഷെ , പശ്ചാത്താപം എന്നത് മനസ്സിനെ മൂടലാണ് ,അല്ലാതെ അതിനുള്ള ശിക്ഷയാകുന്നില്ല .
അവര്‍ അവരുടെ ആനന്ദാനുഭവങ്ങളെ നന്ദിയോടെ സ്മരിക്കട്ടെ ,ഒരു വേനലിലെ വിളവെടുപ്പിനെ എന്നാ പോലെ .
എന്നാല്‍ ,പശ്ചാത്താപം അവര്‍ക്ക് ആശ്വാസം നല്‍കുന്നുവെങ്കില്‍ ,അവരെ സമാശ്വസിക്കുവാന്‍ വിടുക .
എന്നാല്‍ നിങ്ങളില്‍ ,സുഖം തേടുവാനുള്ള യുവത്വമോ , ഓര്‍മിക്കുവാനുള്ള വാര്‍ധക്യമോ ഇല്ലാത്തവരായി ചിലര്‍ ഉണ്ട് ,
തേടുവാനോ ഓര്‍മിക്കുവാനോ ഉള്ള ഭീതിയാല്‍ അവര്‍ എല്ലാ ആനന്ദങ്ങളെയും വര്‍ജിക്കുന്നു ,
അല്ലാത്തപക്ഷം അവര്‍ ആത്മാവിനെ അവഗണിക്കുകയോ അല്ലെങ്കില്‍ അതിനെ വ്രണപ്പെടുത്തുകയോ ചെയ്യുന്നു.
പക്ഷെ അവരുടെ പരിത്യാഗത്തിലാകുന്നു അവരുടെ ആനന്ദവും .
അങ്ങനെ ,വിറയാര്‍ന്ന കൈകളാലാണ് വേരുകള്‍ തിരയുന്നതെങ്കിലും അവരും ഒരു നിധി കണ്ടെത്തുക തന്നെ ചെയ്യുന്നു .
പക്ഷെ ,എന്നോട് പറയുക ആത്മാവിനെ വ്രണപ്പെടുത്തുവാന്‍ കഴിവുള്ളവന്‍ ആരാണ് ?
വാനമ്പാടി നിശയുടെ നിശബ്ദതെയോ ,മിന്നാമിനുങ്ങി നക്ഷത്രങ്ങളെയോ ശല്യപ്പെടുത്തുന്നുണ്ടോ?
നിങ്ങളുടെ അഗ്നി ജ്വാലകളോ, ധൂമ പടലങ്ങളോ കാറ്റിനു ഭാരമാകുന്നുണ്ടോ ?
ഒരു ധണ്ഡുപയോഗിച്ചു് നിങ്ങള്‍ക്ക് ഇളക്കുവാന്‍ കഴിയുമാറ് ,ആത്മാവെന്നത്‌ ഒരു നിശ്ചല തടാകമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ?
പലകുറി നിങ്ങള്‍ സ്വയം സന്തോഷം നിഷേധിക്കുക വഴി ,നിങ്ങളുടെ സ്വത്വത്തിന്റെ ഒഴിഞ്ഞ ഇടനാഴികളില്‍ ആഗ്രഹങ്ങള്‍ കൂട്ടി വയ്ക്കുകയാണ് ചെയ്യുന്നത് .
ഇന്ന് ഒഴിവാക്കപ്പെട്ടതായി തോന്നുന്നവ ,നാളെക്കായി കാത്തിരിക്കുകയല്ലെന്നു ആര്‍ക്കറിയാം ?
നിങ്ങളുടെ ശരീരം പോലും അതിന്റെ പാരമ്പര്യവും ശരിയായ ആവശ്യവും അറിയുന്നു ,അത് വഞ്ചിക്കപ്പെടുവാന്‍ അനുവദിക്കരുത് .

നിങ്ങളുടെ ശരീരം ആത്മാവിന്റെ വല്ലകിയാകുന്നു ,
അതില്‍ നിന്ന് മധുരിതമായ സംഗീതമോ അപ ശബ്ദമോ പുറപ്പെടിവിക്കുന്നത് നിങ്ങളാകുന്നു .
ഇപ്പോള്‍ നിങ്ങളുടെ ഹൃദയങ്ങളോട് ചോദിക്കുക ,"ഞങ്ങള്‍ എങ്ങിനെയാണ്, ആനന്ദത്തില്‍ അടങ്ങിയിരിക്കുന്നതില്‍, നല്ലതിനെ നല്ലതല്ലാത്തില്‍നിന്നു തിരിച്ചറിയുക ?
നിങ്ങളുടെ പാടങ്ങളിലേക്കും പൂന്തോപ്പുകളിലേക്കും പോവുക ,അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും
പൂവില്‍ നിന്നും തേന്‍ ശേഖരിക്കുക എന്നത് തേനീച്ചയുടെ ആനന്ദമാകുന്നു എന്നത് ,
പക്ഷെ തന്റെ മധു തേനീച്ചയ്ക്ക് നല്‍കുക എന്നത് പൂവിന്റെയും ആനന്ദമാകുന്നു .
എന്തെന്നാല്‍ തേനീച്ചയ്ക്ക് ഒരു പൂവ് എന്നത് ജീവന്റെ ഒരു നീരുറവയാകുന്നു .
പൂവിന് , ഒരു തേനീച്ച സ്നേഹത്തിന്റെ സന്ദേശവാഹകനാകുന്നു.
അവ രണ്ടിനും ,പൂവിനും തേനീച്ചയ്ക്കും ,ആനന്ദത്തിന്റെ നല്‍കലും സ്വീകരിക്കലും ഒരു ആവശ്യവും
ആനന്ദനിര്‍വ്റുതിയുമാകുന്നു.
ഓര്‍ഫലീസ് നിവാസികളെ, നിങ്ങളുടെ ആനന്ദങ്ങില്‍ പൂക്കളെയും തേനീച്ചകളെയും
പോലെയാകു

2011, ജൂണ്‍ 8, ബുധനാഴ്ച

പ്രവാചകന്‍ (ഇരുപത്തിരണ്ടാം അധ്യായം)


പ്രവാചകന്‍ (ഇരുപത്തിരണ്ടാം അധ്യായം)

അപ്പോള്‍ ഒരു പുരോഹിത പറഞ്ഞു:
ഞങ്ങളോട് പ്രാര്‍ത്ഥനയെ കുറിച്ച് പറയുക .
അവന്‍ ഉത്തരമായി പറഞ്ഞു:
നിങ്ങള്‍ ,നിങ്ങളുടെ ദുരിതത്തിലും ദാരിദ്ര്യത്തിലും പ്രാര്‍ത്ഥിക്കുന്നു;
നിങ്ങളുടെ സന്തോഷത്തിന്‍റെ നിറവിലും സമൃദ്ധിയുടെ ദിനങ്ങളിലും കൂടി നിങ്ങള്‍
പ്രാര്‍ത്ഥിച്ചിരുന്നെങ്കില്‍!
എന്തെന്നാല്‍ പ്രാര്‍ത്ഥന എന്നത് ജീവ മണ്ഡലത്തിലേക്കുള്ള നിങ്ങളുടെ തന്നെ വികാസമല്ലാതെ മറ്റെന്താണ് ?
നിങ്ങളിലെ ഇരുട്ടിനെ ശൂന്യതയിലേക്ക് ഒഴുക്കുന്നത് നിങ്ങളുടെ സ്വാസ്ത്യത്തിനു വേണ്ടിയാണെങ്കില്‍ ,
നിങ്ങളുടെ സന്തോഷത്തിനാകട്ടെ, നിങ്ങളുടെ ഹൃദയത്തിന്‍റെ ഉദയത്തെയും
പുറത്തേക്ക് വമിപ്പിക്കുന്നത്.
നിങ്ങളുടെ ആത്മാവ് നിങ്ങളെ പ്രാര്‍ത്ഥനയിലേക്ക് ക്ഷണിക്കുമ്പോള്‍ ,നിങ്ങള്‍ക്ക് കരയുവാനല്ലാതെ മറ്റൊന്നിനും കഴിയുന്നില്ലെങ്കില്‍ ,
അവള്‍
,നിങ്ങള്‍ കരയുകയാണെങ്കില്‍ കൂടി , വീണ്ടും വീണ്ടും നിങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും, നിങ്ങള്‍ ചിരിക്കും വരെ .
നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ,അതേ നാഴികയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയവരെ ദര്‍ശിക്കാന്‍ നിങ്ങള്‍ അന്തരീക്ഷത്തിലേക്ക് ഉയരുന്നു,അവരെ നിങ്ങള്‍ പ്രാര്‍ത്ഥനയിലല്ലാതെ ഒരിക്കലും കണ്ടുമുട്ടുകയില്ലായിരുന്നു .
അതിനാല്‍ ആ ദേവാലയത്തിലേക്കുള്ള നിങ്ങളുടെ അദൃശ്യ സന്ദര്‍ശനം
പരമാനന്ദത്തിനും മധുരമായ സൌഹൃദത്തിനും വേണ്ടിയല്ലാതെ മറ്റൊന്നിനും ആകാതിരിക്കട്ടെ.
എന്തെന്നാല്‍ ,നിങ്ങള്‍ മറ്റൊന്നിനുമല്ലാതെ , ആവശ്യപ്പെടാന്‍ വേണ്ടിമാത്രമായി ,ദേവാലയത്തില്‍ കടന്നാല്‍ നിങ്ങള്‍ക്ക് ഒന്നും ലഭിക്കുകയില്ല :
നിങ്ങള്‍ സ്വയം താഴ്ത്തുവാനായി അതില്‍ കടക്കുകയാണെങ്കില്‍ ,നിങ്ങള്‍ ഉയര്‍ത്തപ്പെടുകയില്ല:
നിങ്ങള്‍ , മറ്റുള്ളവരുടെ നന്മക്കുവേണ്ടിയാണെങ്കില്‍ കൂടി ,യാചിക്കുവാനയിട്ട് അതില്‍ പ്രവേശിച്ചാല്‍ നിങ്ങള്‍ കേള്‍ക്കപെടുകയില്ല :
നിങ്ങള്‍ അദൃശ്യരായി ദേവാലയത്തില്‍ പ്രവേശിക്കുക തന്നെ ധാരാളം !
വാക്കുകളാല്‍ പ്രാര്‍ത്ഥിക്കുന്നെങ്ങനെയെന്ന് നിങ്ങള്‍ക്ക് പഠിപ്പിച്ചു തരുവാന്‍
എനിക്കാവില്ല .
ദൈവം നിങ്ങളുടെ ചുണ്ടുകളിലൂടെ സ്വയം മന്ത്രിക്കുമ്പോള്‍ ,അവന്‍ നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കുകയില്ല .
സമുദ്രങ്ങളുടെയും കാനനങ്ങളുടെയും പര്‍വതങ്ങളുടെയും പ്രാര്‍ത്ഥന നിങ്ങളെ പഠിപ്പിച്ചു തരുവാന്‍ എനിക്കാവില്ല .
പക്ഷെ പര്‍വതങ്ങള്‍ , കാനനങ്ങള്‍ , സമുദ്രങ്ങള്‍ ,ഇവയില്‍ നിന്നും ജനിച്ച നിങ്ങള്‍ക്ക് ,നിങ്ങളുടെ ഹൃദയത്തില്‍ അവയുടെ പ്രാര്‍ത്ഥന കണ്ടെത്താം ,
നിങ്ങള്‍, രാത്രിയുടെ നിശ്ചലതയില്‍ കാതോര്‍ക്കുകയാണെങ്കില്‍
നിശബ്ദതയില്‍ നിങ്ങള്‍ക്ക് അവ
കേള്‍ക്കാം .

ഞങ്ങളുടെ ദൈവമേ ,ചിറകാര്‍ന്ന ഞങ്ങളുടെ സ്വത്വമേ, നിന്‍റെ ഇച്ഛാശക്തിയാണ് ഞങ്ങളുടെ ഉള്ളിലിരുന്നു അഭിലഷിക്കുന്നത് .
നിന്‍റെ ആഗ്രഹങ്ങളാണ് ഞങ്ങളുടെ ഉള്ളിലെ ആഗ്രഹങ്ങളാകുന്നത്
നിന്‍റെ പ്രചോദനമാണ്,ഞങ്ങളുടെ രാത്രികളെ ,അവ നിനക്ക് സ്വന്തം ,പകലുകളാക്കുന്നത്:അവയും നിനക്ക് സ്വന്തം തന്നെ .
ഞങ്ങള്‍ക്ക് നിന്നോട് ഒന്നും ആവശ്യപ്പെടാന്‍ കഴിയില്ല ,എന്തെന്നാല്‍ ഞങ്ങളുടെ ആഗ്രഹങ്ങള്‍ എല്ലാം നീ അറിയുന്നു ,അവ ഞങ്ങളില്‍ ഉറവിടും മുമ്പ് തന്നെ .
നീ തന്നെയാണ് ഞങ്ങളുടെ ആവശ്യം :
നിന്നെതന്നെ കൂടുതലായി ഞങ്ങള്‍ക്ക് നല്‍കുന്നതിലൂടെ ,നീ ഞങ്ങള്‍ക്ക് എല്ലാം നല്‍കുന്നു ..

2011, മാര്‍ച്ച് 26, ശനിയാഴ്ച

പ്രവാചകന്‍ (ഇരുപത്തിയൊന്നാം അദ്ധ്യായം )


പ്രവാചകന്‍ (ഇരുപത്തിയൊന്നാം അദ്ധ്യായം )
അപ്പോള്‍ ,നഗരത്തിലെ മുതിര്‍ന്നവരില്‍ ഒരുവന്‍ പറഞ്ഞു ,
ഗുരോ !നന്മ തിന്മകളെ കുറിച്ച് പറഞ്ഞാലും .
അവന്‍ ഉത്തരമായി പറഞ്ഞു :
നിങ്ങളിലെ നന്മയെകുറിച്ചല്ലാതെ,തിന്മയെകുറിച്ച് എനിക്ക്
സംസാരിക്കുവാന്‍ ആകുകയില്ല .
എന്തെന്നാല്‍ ,തിന്മയെന്നത് അതിന്റെ തന്നെ പശി ദാഹങ്ങളാല്‍
പീഡിതമായ നന്മതന്നെയല്ലാതെ മറ്റെന്താണ് ?
നിശ്ചയമായും ,നന്മ വിശപ്പ്‌ ശമിപ്പിക്കാന്‍ ഇരുണ്ട ഗുഹകളില്‍പോലും അന്നം തിരയുകയും ,
ദാഹം തീര്‍ക്കാന്‍ മൃത ജലാശയങ്ങളില്‍ നിന്ന് പോലും വെള്ളം കുടിക്കുകയും ചെയ്യും.
നിങ്ങള്‍ നിങ്ങളോട് തന്നെ സമരസപ്പെട്ടിരിക്കുംപോള്‍ ,നിങ്ങള്‍ നന്മയുള്ളവരായിരിക്കുന്നു.
എന്നാല്‍ ,അങ്ങനെയല്ലാത്തപ്പോള്‍ നിങ്ങള്‍ തിന്മയുള്ളവരായി തീരുന്നുമില്ല .
എന്തെന്നാല്‍ ,വിഭജിക്കപ്പെട്ട ഒരു ഭവനം കള്ളന്മാരുടെ ഒരു സങ്കേതമാകുന്നില്ല,
അത് ഒരു വിഭജിക്കപ്പെട്ട ഭവനം മാത്രമാകുന്നു.
ചുക്കാന്‍ നഷ്ടപ്പെട്ട ഒരു നൌക , ലക്ഷ്യമില്ലാതെ ആപല്‍ക്കരമായ ദ്വീപുകളില്‍ അലഞ്ഞേക്കാം;
എന്നിരുന്നാലും അത് ആഴങ്ങളിലേക്ക് മുങ്ങിപ്പോകുന്നില്ല .
നിങ്ങള്‍ നിങ്ങളെ തന്നെ നല്‍കുമ്പോള്‍ നിങ്ങള്‍ നന്മയുള്ളവരായിരിക്കുന്നു .
എന്നാല്‍ ,നിങ്ങള്‍ നിങ്ങള്‍ക്കായി നേടുമ്പോള്‍ നിങ്ങള്‍ തിന്മയുള്ളവരാകുന്നുമില്ല .
എന്തെന്നാല്‍ , നിങ്ങള്‍ നേട്ടങ്ങള്‍ക്കായി യത്നിക്കുമ്പോള്‍ ,നിങ്ങള്‍ ഭൂമിയില്‍
അള്ളിപ്പിടിക്കുകയും അവളുടെ സ്തന്യം നുകരുകയും ചെയ്യുന്ന ഒരു വേരല്ലാതെ മറ്റൊന്നുമല്ല .
നിശ്ചയമായും ഫലത്തിന്ന്‍ വേരിനോട് ഇങ്ങനെ പറയുവാന്‍ കഴിയുകയില്ല ,
"
പാകമായി ,നിറവാര്‍ന്ന്, എപ്പോഴും നിന്നിലെ സമൃദ്ധി ദാനം ചെയ്തുകൊണ്ട് ,എന്നെപ്പോലെയാകൂ ".
എന്തെന്നാല്‍ ,നല്‍കുകയെന്നത് ഫലത്തിനെന്നപോലെ,സ്വീകരിക്കുകയെന്നത്‌ വേരിനും
ഒരാവശ്യമാകുന്നു .
നിങ്ങളുടെ വാക്കുകളില്‍ നിങ്ങള്‍ പൂര്‍ണമായും ഉണര്‍ന്നിരിക്കുമ്പോള്‍ ,
നിങ്ങള്‍ നന്മയുള്ളവരായിരിക്കുന്നു .
എന്നാല്‍ ,നിങ്ങളുടെ നാവ് അലക്ഷ്യഭാഷണം നടത്തവേ നിങ്ങള്‍ ഉറങ്ങുമ്പോഴും ,നിങ്ങള്‍
തിന്മയുള്ളവരാകുന്നില്ല .
ഇടറിയ ഭാഷണം പോലും ചിലപ്പോള്‍ ഒരു നാവിനെ ശക്തിപ്പെടുത്തിയെക്കാം .
നിങ്ങളുടെ ലക്ഷ്യത്തിലേക്ക് ,നിശ്ചയധാര്‍ഡ്യത്തോടെ, ഉറച്ച കാല്‍വെപ്പുകളുമായി നടന്നുമുന്നേറുമ്പോള്‍ ,നിങ്ങള്‍ നന്മയുള്ളവരായിരിക്കുന്നു .
എന്നാല്‍ ,അവിടേക്ക് നിങ്ങള്‍ മുടന്തി നടക്കുമ്പോഴും ,നിങ്ങള്‍ തിന്മയുള്ളവരാകുന്നില്ല .
മുടന്തി നടക്കുന്നവര്‍ പോലും പിന്നോട്ട് സഞ്ചരിക്കുന്നില്ല .
പക്ഷെ നിങ്ങളില്‍ കരുത്തും വേഗതയുമുള്ളവര്‍ ,ഒരു കാരുണ്യമാണെന്ന ചിന്തയില്‍
മുടന്തരുടെ മുന്നില്‍ മുടന്തിനടക്കാതിരിക്കുക .
നിങ്ങള്‍ എണ്ണമറ്റ മാര്‍ഗങ്ങളില്‍ നന്മയുള്ളവരായിരിക്കുന്നു,
നന്മയുള്ളവരല്ലാത്തപ്പോഴും നിങ്ങള്‍ തിന്മയുള്ളവരാകുന്നുമില്ല .
നിങ്ങള്‍ മന്ദഗാമിയും മടിയനും മാത്രമാകുന്നു .
കടലാമയെ വേഗത പഠിപ്പിക്കുവാന്‍ കലമാനുകള്‍ക്ക് കഴിയില്ല എന്നത് കഷ്ടംതന്നെ .
നിങ്ങളുടെ തന്നെ ആത്മാവിനായുള്ള വാഞ്ചയിലാണ് നിങ്ങളുടെ നന്മ കുടികൊള്ളുന്നത് ,
ആ അഭിവാഞ്ച നിങ്ങളില്‍ ഓരൊരുത്തരിലുമുണ്ട്.
എന്നാല്‍ , നിങ്ങളില്‍ ചിലരില്‍ ആ ആഗ്രഹം ,കാനനത്തിന്റെ സംഗീതവും കുന്നിന്‍ ചരിവുകളുടെരഹസ്യങ്ങളും വഹിച്ചുകൊണ്ട് സമുദ്രത്തിലേക്ക് കുതിച്ചു പായുന്ന ഒരു പ്രവാഹമാകുന്നു .
മറ്റു ചിലരില്‍ , അത് വളവുകളിലും തിരിവുകളിലും സ്വയം നഷ്ടപ്പെട്ട്,
തീരത്തണയും മുമ്പ് മന്ദഗാമിയാകുന്ന ആഴമില്ലാത്ത ഒരു അരുവിയാകുന്നു.
എന്നാല്‍ ,അധികം ആഗ്രഹിക്കുന്നവന്‍ കുറച്ചുമാത്രം ആഗ്രഹിക്കുന്നവനോട്
ഇങ്ങനെ പറയാതിരിക്കട്ടെ ,
"നിങ്ങള്‍ എന്തുകൊണ്ടാണ് സാവധാനം സഞ്ചരിക്കുകയും വഴിയില്‍ തങ്ങുകയും ചെയ്യുന്നത് ?"
എന്തെന്നാല്‍ യഥാര്‍ത്ഥമായും നന്മയുള്ളവര്‍ ,നഗ്നരോട് ,"നിന്‍റെ വസ്ത്രമെവിടെ?" എന്നോ
ഭവനരഹിതരോട് ,"നിന്‍റെ വീടിനെ തകര്‍ത്തത് എന്താണ് ? എന്നോ ചോദിക്കാറില്ല .

2010, ഡിസംബര്‍ 26, ഞായറാഴ്ച

പ്രവാചകന്‍ (ഇരുപതാം അധ്യായം )


പ്രവാചകന്‍ (ഇരുപതാം അധ്യായം ) അപ്പോള്‍ ഒരു ജ്യോതിശാസ്ത്രജ്ഞന്‍ പറഞ്ഞു , ഗുരോ കാലത്തെപ്പറ്റി പറയുവാനുള്ളത് എന്താണ് ? അവന്‍ ഉത്തരമായി പറഞ്ഞു: അളവറ്റതും അളക്കാനാവാത്തതുമായ കാലത്തെ നിങ്ങള്‍ അളന്നേക്കാം. നിങ്ങള്‍ , നാഴികകള്‍ക്കും ഋതുക്കള്‍ക്കും അനുസൃതമായി നിങ്ങളുടെ പ്രവര്‍ത്തികളെ ക്രമീകരിക്കുകയുംനിങ്ങളുടെ ആത്മാവിന്റെ ഗതി നിയന്ത്രിക്കുകയും ചെയ്തേക്കാം . കരയിലിരുന്നു അതിന്റെ ഒഴുക്കിനെ നിരീക്ഷിക്കുവാന്‍ തക്കവണ്ണം നിങ്ങള്‍ കാലത്തെ ഒരുഅരുവിയാക്കിയേക്കാം . എന്നിരുന്നാലും, നിങ്ങളിലെ കാലാതീതമായത് ജീവിതത്തിന്റെ അനന്തതയെക്കുറിച്ചുബോധാവാനായിരിക്കുന്നു , ഇന്നലെ എന്നത് ഇന്നിന്റെ ഓര്‍മയും നാളെ എന്നത് ഇന്നിന്റെ സ്വപ്നവുമാണെന്ന് അറിയുന്നു , നിങ്ങളുടെയുള്ളില്‍ പാടുകയും ധ്യാനിക്കുകയും ചെയ്യുന്നത് , നക്ഷത്രങ്ങളെ ശൂന്യാകാശത്തിലേക്ക് ചിതറിച്ച ആദ്യ നിമിഷത്തിന്റെ അതിരുകള്‍ക്കുള്ളില്‍ തന്നെവസിക്കുന്നു എന്നും അറിയുന്നു . നിങ്ങളില്‍ ഏതൊരുവനാണ് സ്നേഹിക്കുവാനുള്ള തന്റെ കഴിവ് നിസ്സീമമാണെന്ന് അറിയുകയും , അതേ സമയം നിസ്സീമമെങ്കിലും നിങ്ങളുടെ ഉള്ളില്‍
വലയിതമായിരിക്കുന്ന ,സ്നേഹ ചിന്തകളില്‍ നിന്ന് സ്നേഹ ചിന്തകളിലേക്കോ ,സ്നേഹ പ്രവര്‍ത്തികളില്‍ നിന്ന്
സ്നേഹ പ്രവര്‍ത്തികളിലേക്കോ മാറി മാറി സഞ്ചരിക്കാത്ത സ്നേഹത്തെ തിരിച്ചറിയുകയും ചെയ്യാത്തത് ? കാലം സ്നേഹത്തെപോലെതന്നെ ,അവിഭക്തനും മന്ദഗാമിയും തന്നെ അല്ലേ ? പക്ഷെ ,നിങ്ങളുടെ ചിന്തകളില്‍ , നിങ്ങള്‍ക്ക് കാലത്തെ ഋതുക്കളായി ഗണിച്ചേ മതിയാകുവെങ്കില്‍ , ഓരോ ഋതുവും മറ്റെല്ലാറ്റിനെയും വലയം ചെയ്യട്ടെ , ഇന്ന്, സ്മരണകളോടെ പിന്നിട്ട ദിനങ്ങളെയും ,അഭിനിവേശത്തോടെ വരാനിരിക്കുന്ന ദിനങ്ങളെയുംആലിംഗനം ചെയ്യട്ടെ .