ഈ ബ്ലോഗ് തിരയൂ

ലോഡ്ചെയ്യുന്നു...

2011, ഡിസംബര്‍ 18, ഞായറാഴ്ച

പ്രവാചകന്‍ (ഇരുപത്തിയാറാം അദ്ധ്യായം )

പ്രവാചകന്‍ (ഇരുപത്തിയാറാം അദ്ധ്യായം )
അപ്പോള്‍ അല്‍മിത്ര പറഞ്ഞു , നമുക്ക് ഇനി മരണത്തെക്കുറിച്ച് ചോദിക്കാം .
അവന്‍ പറഞ്ഞു :
മരണത്തിന്‍റെ രഹസ്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം .
പക്ഷെ , ജീവന്‍റെ ഹൃദയത്തില്‍ അത് തിരഞ്ഞില്ലെങ്കില്‍ നിങ്ങള്‍ എങ്ങനെ അതിനെ കണ്ടെത്തും ?
പകലില്‍ അന്ധമായിരിക്കുന്ന മൂങ്ങയുടെ നിശാബദ്ധമായ കണ്ണുകള്‍ക്ക്‌ പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍ ചുരുളഴിക്കുവനാവില്ല .
മരണത്തിന്‍റെ ആത്മാവിനെ നിങ്ങള്‍ക്ക് കണ്ടെത്തണം എന്നുണ്ടെങ്കില്‍ ,ജീവന്‍റെ ശരീരത്തിലേക്ക് നിങ്ങളുടെ ഹൃദയത്തെ വിശാലമായി തുറക്കുക .
എന്തെന്നാല്‍ ജീവിതവും മരണവും ഒന്ന്‍
തന്നെ,സമുദ്രവും നദിയും ഒന്നായിരിക്കുന്നപോലെ പോലെ .
നിങ്ങളുടെ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും ആഴങ്ങളിലാണ്‌
വിദൂരസ്ഥമായതിനെക്കുറിച്ചുള്ള നിങ്ങളുടെ നിശബ്ദ ജ്ഞാനം സ്ഥിതി ചെയ്യുന്നത് മഞ്ഞു പുതപ്പിനടിയില്‍ സ്വപ്നത്തിലാണ്ട് കിടക്കുന്ന വിത്തുകളെപ്പോലെ ,നിങ്ങളുടെ ഹൃദയം വസന്തത്തെ സ്വപ്നം കാണുന്നു.
സ്വപനങ്ങളെ വിശ്വസിക്കുക ,എന്തെന്നാല്‍ അപാരതയിലേക്കുള്ള വാതായനം മറഞ്ഞിരിക്കുന്നത് അവയിലാകുന്നു .
തന്നെ ആദരിക്കുവാനായി കരങ്ങള്‍ ഉയര്‍ത്തിയ രാജാവിന്‍റെ മുന്നില്‍ നില്‍ക്കുംപോള്‍ ആടിടയനു അനുഭവപ്പെടുന്ന വിറയല്‍ പോലെയാകുന്നു മരണത്തെ ക്കുറിച്ചുള്ള നിങ്ങളുടെ ഭയം.
വിറയാര്‍ന്ന് നില്‍ക്കുമ്പോഴും രാജമുദ്ര പേറുവാന്‍ പോകുന്നു എന്ന സന്തോഷം ഇടയന് ഇല്ലേ ?
എന്നിരുന്നാലും അവന്‍ തന്‍റെ വിറയലിനെ കുറിച്ച് കൂടുതല്‍ ശ്രദ്ധാലുവുമല്ലേ?
എന്തെന്നാല്‍ മരിക്കുക എന്നത് കാറ്റില്‍ നഗ്നനായി നില്‍ക്കുകയും സൂര്യ പ്രകാശത്തില്‍ ഉരുകുകയും അല്ലാതെ മറ്റെന്താണ് .
ശ്വസനം നിര്‍ത്തുക എന്നത് ,ശ്വാസത്തെ,അത് ഉയര്‍ന്ന് വികാസമാര്‍ന്ന് ബന്ധനങ്ങളില്ലാതെ ഈശ്വരനെ തേടുന്നതിലേക്കായി , അതിന്‍റെ വിശ്രമ രഹിതമായ ഗതി വിഗതികളില്‍ നിന്നും മോചിപ്പിക്കുക എന്നതല്ലാതെ മറ്റെന്താണ്?
നിശബ്ദതയുടെ നീരുരവകളില്‍ നിന്ന് പാനം ചെയ്യുമ്പോള്‍ മാത്രമാണ് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ പാടുന്നത് .
പര്‍വത ശിഖരത്തിന്‍റെ ഉച്ചിയില്‍ എത്തിക്കഴിഞ്ഞാണ് നിങ്ങള്‍ കയറുവാന്‍ തുടങ്ങുക .
നിങ്ങളുടെ പാദങ്ങളെ ഭൂമി കവര്‍ന്നെടുക്കുംപോഴാണ് നിങ്ങള്‍ യഥാര്‍ത്ഥമായും നൃത്തം ചെയ്തു തുടങ്ങുക .