Popular Posts

Saturday, March 26, 2011

പ്രവാചകന്‍ (ഇരുപത്തിയൊന്നാം അദ്ധ്യായം )


പ്രവാചകന്‍ (ഇരുപത്തിയൊന്നാം അദ്ധ്യായം )
അപ്പോള്‍ ,നഗരത്തിലെ മുതിര്‍ന്നവരില്‍ ഒരുവന്‍ പറഞ്ഞു ,
ഗുരോ !നന്മ തിന്മകളെ കുറിച്ച് പറഞ്ഞാലും .
അവന്‍ ഉത്തരമായി പറഞ്ഞു :
നിങ്ങളിലെ നന്മയെകുറിച്ചല്ലാതെ,തിന്മയെകുറിച്ച് എനിക്ക്
സംസാരിക്കുവാന്‍ ആകുകയില്ല .
എന്തെന്നാല്‍ ,തിന്മയെന്നത് അതിന്റെ തന്നെ പശി ദാഹങ്ങളാല്‍
പീഡിതമായ നന്മതന്നെയല്ലാതെ മറ്റെന്താണ് ?
നിശ്ചയമായും ,നന്മ വിശപ്പ്‌ ശമിപ്പിക്കാന്‍ ഇരുണ്ട ഗുഹകളില്‍പോലും അന്നം തിരയുകയും ,
ദാഹം തീര്‍ക്കാന്‍ മൃത ജലാശയങ്ങളില്‍ നിന്ന് പോലും വെള്ളം കുടിക്കുകയും ചെയ്യും.
നിങ്ങള്‍ നിങ്ങളോട് തന്നെ സമരസപ്പെട്ടിരിക്കുംപോള്‍ ,നിങ്ങള്‍ നന്മയുള്ളവരായിരിക്കുന്നു.
എന്നാല്‍ ,അങ്ങനെയല്ലാത്തപ്പോള്‍ നിങ്ങള്‍ തിന്മയുള്ളവരായി തീരുന്നുമില്ല .
എന്തെന്നാല്‍ ,വിഭജിക്കപ്പെട്ട ഒരു ഭവനം കള്ളന്മാരുടെ ഒരു സങ്കേതമാകുന്നില്ല,
അത് ഒരു വിഭജിക്കപ്പെട്ട ഭവനം മാത്രമാകുന്നു.
ചുക്കാന്‍ നഷ്ടപ്പെട്ട ഒരു നൌക , ലക്ഷ്യമില്ലാതെ ആപല്‍ക്കരമായ ദ്വീപുകളില്‍ അലഞ്ഞേക്കാം;
എന്നിരുന്നാലും അത് ആഴങ്ങളിലേക്ക് മുങ്ങിപ്പോകുന്നില്ല .
നിങ്ങള്‍ നിങ്ങളെ തന്നെ നല്‍കുമ്പോള്‍ നിങ്ങള്‍ നന്മയുള്ളവരായിരിക്കുന്നു .
എന്നാല്‍ ,നിങ്ങള്‍ നിങ്ങള്‍ക്കായി നേടുമ്പോള്‍ നിങ്ങള്‍ തിന്മയുള്ളവരാകുന്നുമില്ല .
എന്തെന്നാല്‍ , നിങ്ങള്‍ നേട്ടങ്ങള്‍ക്കായി യത്നിക്കുമ്പോള്‍ ,നിങ്ങള്‍ ഭൂമിയില്‍
അള്ളിപ്പിടിക്കുകയും അവളുടെ സ്തന്യം നുകരുകയും ചെയ്യുന്ന ഒരു വേരല്ലാതെ മറ്റൊന്നുമല്ല .
നിശ്ചയമായും ഫലത്തിന്ന്‍ വേരിനോട് ഇങ്ങനെ പറയുവാന്‍ കഴിയുകയില്ല ,
"
പാകമായി ,നിറവാര്‍ന്ന്, എപ്പോഴും നിന്നിലെ സമൃദ്ധി ദാനം ചെയ്തുകൊണ്ട് ,എന്നെപ്പോലെയാകൂ ".
എന്തെന്നാല്‍ ,നല്‍കുകയെന്നത് ഫലത്തിനെന്നപോലെ,സ്വീകരിക്കുകയെന്നത്‌ വേരിനും
ഒരാവശ്യമാകുന്നു .
നിങ്ങളുടെ വാക്കുകളില്‍ നിങ്ങള്‍ പൂര്‍ണമായും ഉണര്‍ന്നിരിക്കുമ്പോള്‍ ,
നിങ്ങള്‍ നന്മയുള്ളവരായിരിക്കുന്നു .
എന്നാല്‍ ,നിങ്ങളുടെ നാവ് അലക്ഷ്യഭാഷണം നടത്തവേ നിങ്ങള്‍ ഉറങ്ങുമ്പോഴും ,നിങ്ങള്‍
തിന്മയുള്ളവരാകുന്നില്ല .
ഇടറിയ ഭാഷണം പോലും ചിലപ്പോള്‍ ഒരു നാവിനെ ശക്തിപ്പെടുത്തിയെക്കാം .
നിങ്ങളുടെ ലക്ഷ്യത്തിലേക്ക് ,നിശ്ചയധാര്‍ഡ്യത്തോടെ, ഉറച്ച കാല്‍വെപ്പുകളുമായി നടന്നുമുന്നേറുമ്പോള്‍ ,നിങ്ങള്‍ നന്മയുള്ളവരായിരിക്കുന്നു .
എന്നാല്‍ ,അവിടേക്ക് നിങ്ങള്‍ മുടന്തി നടക്കുമ്പോഴും ,നിങ്ങള്‍ തിന്മയുള്ളവരാകുന്നില്ല .
മുടന്തി നടക്കുന്നവര്‍ പോലും പിന്നോട്ട് സഞ്ചരിക്കുന്നില്ല .
പക്ഷെ നിങ്ങളില്‍ കരുത്തും വേഗതയുമുള്ളവര്‍ ,ഒരു കാരുണ്യമാണെന്ന ചിന്തയില്‍
മുടന്തരുടെ മുന്നില്‍ മുടന്തിനടക്കാതിരിക്കുക .
നിങ്ങള്‍ എണ്ണമറ്റ മാര്‍ഗങ്ങളില്‍ നന്മയുള്ളവരായിരിക്കുന്നു,
നന്മയുള്ളവരല്ലാത്തപ്പോഴും നിങ്ങള്‍ തിന്മയുള്ളവരാകുന്നുമില്ല .
നിങ്ങള്‍ മന്ദഗാമിയും മടിയനും മാത്രമാകുന്നു .
കടലാമയെ വേഗത പഠിപ്പിക്കുവാന്‍ കലമാനുകള്‍ക്ക് കഴിയില്ല എന്നത് കഷ്ടംതന്നെ .
നിങ്ങളുടെ തന്നെ ആത്മാവിനായുള്ള വാഞ്ചയിലാണ് നിങ്ങളുടെ നന്മ കുടികൊള്ളുന്നത് ,
ആ അഭിവാഞ്ച നിങ്ങളില്‍ ഓരൊരുത്തരിലുമുണ്ട്.
എന്നാല്‍ , നിങ്ങളില്‍ ചിലരില്‍ ആ ആഗ്രഹം ,കാനനത്തിന്റെ സംഗീതവും കുന്നിന്‍ ചരിവുകളുടെരഹസ്യങ്ങളും വഹിച്ചുകൊണ്ട് സമുദ്രത്തിലേക്ക് കുതിച്ചു പായുന്ന ഒരു പ്രവാഹമാകുന്നു .
മറ്റു ചിലരില്‍ , അത് വളവുകളിലും തിരിവുകളിലും സ്വയം നഷ്ടപ്പെട്ട്,
തീരത്തണയും മുമ്പ് മന്ദഗാമിയാകുന്ന ആഴമില്ലാത്ത ഒരു അരുവിയാകുന്നു.
എന്നാല്‍ ,അധികം ആഗ്രഹിക്കുന്നവന്‍ കുറച്ചുമാത്രം ആഗ്രഹിക്കുന്നവനോട്
ഇങ്ങനെ പറയാതിരിക്കട്ടെ ,
"നിങ്ങള്‍ എന്തുകൊണ്ടാണ് സാവധാനം സഞ്ചരിക്കുകയും വഴിയില്‍ തങ്ങുകയും ചെയ്യുന്നത് ?"
എന്തെന്നാല്‍ യഥാര്‍ത്ഥമായും നന്മയുള്ളവര്‍ ,നഗ്നരോട് ,"നിന്‍റെ വസ്ത്രമെവിടെ?" എന്നോ
ഭവനരഹിതരോട് ,"നിന്‍റെ വീടിനെ തകര്‍ത്തത് എന്താണ് ? എന്നോ ചോദിക്കാറില്ല .

0 comments: